ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയം; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

Brahmapuram

ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ബ്രഹ്മപുരത്തെ സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടുത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ. എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടര്‍ ഒന്നില്‍ വലിയതോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്.

Share this story