ജയിലുകളിൽ ഇനി മീൻ നൽകും; മത്തി, അയല, ചൂര എന്നിവ നൽകുമെന്ന് മത്സ്യഫെഡ്

Jail Fish

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നുമുതല്‍ മത്സ്യഫെഡ് മത്സ്യം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുക. ഇതിൽ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. ചില സമയങ്ങളിൽ ലഭ്യതക്കുറവു കാരണം മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കാൻ കഴിയും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.

25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കിയാണ് ജയിലിലെത്തിക്കുന്നത്. ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കച്ചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കുന്നുണ്ട്. ഇവ പൊതുജനത്തിന് വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിൻ്റെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്നും എം ഡി ഡോ. പി സഹദേവന്‍ പറഞ്ഞു.

Tags

Share this story