തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ
തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ് ഉൾപ്പെട്ട സംഘം വലിയ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് ഇടുക്കി എസ്.പി. കെ.എം. സാബു മാത്യു പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ടി.എസ്. ഷിയാസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് തെക്കുംഭാഗം ഡിവിഷനിലെ ഇടത് സ്ഥാനാർഥിയുമായിരുന്നു. എന്നാൽ രഹസ്യമായി രാസലഹരി വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.ഷിയാസിന്റെ കൂട്ടാളിയായ അർഷദ് നേരത്തെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ അറസ്റ്റ് നടന്നത്.
18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഇതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറയുന്നു.ഷിയാസിനൊപ്പം ആഷിക്, നിഹാൻ, അർഷദ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലഹരി സംഘത്തിലെ മൊത്തവിതരണക്കാരെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.ഇവ കേന്ദ്രീകരിച്ചാണ് പോലീസിന്റെ തുടർ അന്വേഷണം. വലിയ ലഹരി ശൃംഖലയിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
