സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിലാ(4)ണ് മരിച്ചത്. 

അതേ സമയം, മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്‌തേഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പ് കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് തുന്നലിടാനാണ് അനസ്‌തേഷ്യ നൽകിയത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. 

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഓപ്പറേഷൻ വേണ്ടിവന്നതിനാൽ മേഴ്‌സി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയെ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share this story