മെസിയുടെ പേരിലെ തട്ടിപ്പ്: ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി; വിദേശത്തേക്ക് പണം അയച്ചതിലാണ് അന്വേഷണം

മെ

മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചു.

നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പരിശോധിച്ചിരുന്നു. ആ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫെമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നായിരുന്നു വിവരം. സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.

അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജി.എസ്.ടി കമ്മീഷണര്‍ക്കാണ് എസ്‌ഐടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ കഴിഞ്ഞദിവസം നല്‍കിയിരുന്നു.

Tags

Share this story