മെസ്സിയുടെ പേരിലെ തട്ടിപ്പ്; പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്; സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഇഡിക്ക് കത്തുനല്‍കും

മെസി തട്ടിപ്പ്

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഇഡിക്ക് കത്തുനല്‍കും.

മെസ്സിയെ എത്തിക്കാനെന്ന പേരില്‍ 13 കമ്പനികളുടെ അക്കൗണ്ടുകള്‍ വഴിയാണ് വന്‍തോതില്‍ പണമിടപാടുകള്‍ നടന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏഴ് കമ്പനികള്‍ക്ക് മാത്രമാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളതെന്നാണ് കണ്ടെത്തല്‍.

ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തിയത്. ഇടപാട് നടത്തിയ കമ്പനികള്‍ ഷെല്‍ കമ്പനികളാകാന്‍ സാധ്യതയുണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തല്‍.

മെസ്സിയുമായി ബന്ധപ്പെട്ട പരിപാടിക്കായി ആദ്യഘട്ടത്തില്‍ 126 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതിന് നല്‍കേണ്ട ജിഎസ്ടി തുകയായ 22.5 കോടി രൂപ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ കമ്പനി അടച്ചിരുന്നില്ല. നിലവില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

ഈ നടപടികള്‍ റദ്ദാക്കപ്പെട്ട് പണം തിരികെ ലഭിക്കുകയാണെങ്കില്‍ കമ്പനിക്ക് പിന്നീട് റീഫണ്ടിനായി ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിഴപ്പലിശയടക്കമുള്ള വലിയൊരു തുക റിപ്പോര്‍ട്ടര്‍ കമ്പനി ജിഎസ്ടി വകുപ്പിന് അടക്കേണ്ടി വരുമെന്നാണ് നിഗമനം.

Tags

Share this story