കാസർകോട് മുതൽ തിരുവനന്തപുരം വരെ; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്
മൂന്ന് മുദ്രവാക്യങ്ങളുയർത്തി കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസർകോട് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്നാരംഭിക്കുന്ന മനുഷ്യച്ചങ്ങല തിരുവനന്തപുരം രാജ് ഭവൻ വരെയാണ്. 20 ലക്ഷം പേർ ചങ്ങലയിൽ അണിചേരുമെന്നാണ് ഡിവൈഎഫ്‌ഐ പ്രതീക്ഷിക്കുന്നത്.
റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള സാമ്പത്തിക അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർകോട് ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റായിരുന്ന ഇ പി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും. വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകളും കണ്ണിയിൽ അണി ചേരും. വൈകുന്നേരം അഞ്ച് മണിക്ക് കൈ കോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം നടക്കും.