ഗ്യാലനേജ് ഫീസ്: ബെവ്‌കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യതയെന്ന് എംഡി, മദ്യവില കൂട്ടേണ്ടി വരും
ബജറ്റിൽ പ്രഖ്യാപിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്‌കോ നഷ്ടത്തിലേക്ക് പോകുമെന്ന് എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യാലനേജ് ഫീസ് വർധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ പിടിച്ചുനിൽക്കാൻ ബെവ്‌കോയ്ക്ക് മദ്യവില ഉയർത്തേണ്ടി വരും
വെയർ ഹൗസുകളിൽ നിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോൾ ബെവ്‌കോ സർക്കാരിന് നൽകേണ്ട നികുതിയാണിത്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്ത് രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്‌കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡിയുടെ മുന്നറിയിപ്പ്
മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിലേക്ക് പോയിരുന്ന ബെവ്‌കോ 2022-23 സാമ്പത്തിക വർഷത്തിലാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്നു ഈ സാമ്പത്തിക വർഷത്തെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 269 കോടിയുടെ ലാഭമാണ്.
ലാഭം കുറഞ്ഞാൽ ശമ്പളത്തെയും ആനുകൂല്യത്തെയും ബാധിക്കും. പിടിച്ചുനിൽക്കണമെങ്കിൽ മദ്യവില കൂട്ടേണ്ടി വരും. മദ്യവില കൂട്ടിയാൽ വിൽപ്പന കുറയാനും സാധ്യതയുണ്ടെന്ന് ബെവ്‌കോ പറയുന്നു.