ഗവിയിൽ യുവതി കൊല്ലപ്പെട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ പിടിയിൽ
പത്തനംതിട്ട: ഗവിയിൽ 32 വയസ്സുകാരിയായ അങ്കണവാടി ജീവനക്കാരിയെ വനമേഖലയോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. വണ്ടിപ്പെരിയാർ പോലീസും മൂഴിയാർ പോലീസും സംയുക്തമായാണ് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്തുവരുന്നത്.
ഇതൊരു കൂട്ടബലാത്സംഗമാണോ എന്ന കാര്യത്തിലും പോലീസിന് ശക്തമായ സംശയമുണ്ട്. ഒന്നിലധികം ആളുകൾക്ക് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യം പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഗവിയിലെ റോഡിൽ നിന്നും മാറി വനമേഖലയോട് ചേർന്നാണ് ഇന്ന് രാവിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉൾവനത്തോട് ചേർന്ന പ്രദേശമായതിനാൽ പോലീസിന് വിവരങ്ങൾ ലഭിക്കാനും സ്ഥലത്തെത്താനും അല്പം വൈകിയിരുന്നു. മൂഴിയാർ പോലീസ് നിലവിൽ സംഭവസ്ഥലത്തേക്ക് തിരിച്ചു കഴിഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ സംഭവത്തിന്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
