ചാക്കിൽ പെൺകുട്ടിയുടെ തലയില്ലാത്ത ഉടൽ, അട്ടപ്പാടിയിൽ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു ചാക്കുകളിൽ നിന്നായി രണ്ട് മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ കണ്ടത്. പുഴയിലെ വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകൾ കണ്ടത്. സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അതിൽ രണ്ടു തലകൾ കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോൾ അതിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് വിവരം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.
