ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും

high court

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കണക്ക് കൊടുക്കുക എന്നതാണ് ഈ ഭരണസമിതിയുടെ ഉത്തരവാദിത്തം. ഇതിൽ ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും കൂട്ടിച്ചേർത്ത അദ്ദേഹം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് കാണാതായി എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുകാരായ ഐ ഐ ഐ സി ദേവസ്വം ബോർഡ് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ചിലവായതായി കാട്ടി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നാണ് പുതിയ ഓഡിറ്ററെ വീണ്ടും ദേവസ്വം ബോർഡ് നിയോഗിച്ചത്. 

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കണക്ക് സമർപ്പിക്കാൻ ബോർഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മൂന്നാഴ്ച സമയം നൽകാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി നിലപാടെടുത്തു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

Tags

Share this story