കാസർകോട് കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ടുപേർ അറസ്റ്റിൽ
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. നിരവധി കേസില്‍ പ്രതിയായ യുവാവിന് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂഡ്ലു മീപ്പുഗിരിയിലെ തേജുവിനാണ് (32) പരിക്കേറ്റത്.
ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീപ്പുഗിരിയിലെ വിജിത്ത്, കറന്തക്കാട്ടെ സനിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കോട്ടക്കണ്ണിയില്‍ സംഘര്‍ഷമുണ്ടായത്. അതിനിടെയാണ് തേജുവിനെ സോഡാകുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിന് കാരണമെന്ന് കരുതുന്നു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.