വണ്ടിപ്പെരിയാർ കേസിൽ ഒന്നാം പ്രതി സർക്കാരെന്ന് സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

വണ്ടിപ്പെരിയാർ പീഡന കൊലപാതക കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയ നോട്ടീസിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചത്. 

സംഭവം നടന്ന അന്ന് മുതൽ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുട്ടിയുടെ പോസ്റ്റുമോർട്ടം ഒഴിവാക്കാൻ ശ്രമിച്ചതിൽ പ്രതിയുമുണ്ടായിരുന്നു. പ്രതിയെ അറിഞ്ഞിട്ടും പോലീസ് മനപ്പൂർവം തെളിവ് നശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ആക്രമിച്ചവർ ഓടിക്കയറിയത് സിപിഎം ഓഫീസിലേക്കായിരുന്നു

ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വാരിക്കുന്തവുമായി നിൽക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണ്. മധു, വാളയാർ കേസുകൾ എന്തായി. പാർട്ടിക്കാർ എത്ര ഹീനകൃത്യം ചെയ്താലും സംരക്ഷിക്കും. ഈ കേസിൽ ഒന്നാം പ്രതി സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
 

Share this story