കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗവർണർ
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടി താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാമനിർദേശ പത്രിക തള്ളിയത് സംബന്ധിച്ച് വൈസ് ചാൻസിലറോട് വിശദീകരണം തേടി.
ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് സർവകലാശാലാ അധ്യാപകരുടെ പത്രിക റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തള്ളി പകരം സർവകലാശാല അധ്യാപക മണ്ഡലത്തിൽ നിന്ന് സിപിഎം നോമിനിയായ സ്ഥാനാർഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കാൻ അവസരമുണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ സെക്രട്ടറി കാലിക്കറ്റ് വിസിക്ക് നൽകി.
സർവകലാശാല അധ്യാപക മണ്ഡലത്തിൽനിന്നും മത്സരിച്ച് ജയിച്ചവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നോമിനികളായ ഡോ. പി. രവീന്ദ്രൻ, ഡോ. ടി.എം. വാസുദേവൻ എന്നിവരുടെ പത്രികകൾ രജിസ്ട്രാർ തള്ളിയത്. ഡോ. വാസുദേവനെ സർവകലാശാലാ ചട്ടപ്രകാരമാണ് വകുപ്പ് മേധാവി മണ്ഡലത്തിൽ നാമനിർദേശം ചെയ്തത്. ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് സീനിയർ പ്രൊഫസറായ ഡോ. രവീന്ദ്രനെ നാമനിർദ്ദേശം ചെയ്തത്.
സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റിൽ മത്സരിക്കാനുള്ള അവസരം സർവകലാശാലാ നിയമത്തിൽ നിഷേധിച്ചിട്ടില്ല എന്നിരിക്കെ രണ്ടുപേരുടെയും പത്രിക തള്ളിയത് ബോധപൂർവമാണെന്നും ഇത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി സമർപ്പിച്ചത്. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നൽകാൻ റിട്ടേണിങ് ഓഫീസറും വൈസ് ചാൻസറും വിസമ്മതിച്ചതായും പരാതിയിൽ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാലാ പ്രതിനിധിയെ നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ വൈസ് ചാൻസർമാർക്ക് ഗവർണർ നിർദേശം നൽകി. കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെടിയു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസിമാർക്കാണ് രാജ്ഭവനിൽ നിന്ന് കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ യോഗം വിളിച്ചുചേർത്ത് പ്രതിനിധിയെ നൽകണമെന്നും, സർവകലാശാല നടപടി കൈക്കൊള്ളുന്നില്ലെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമന നടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
അതിനിടെ, കേരള വിസി സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സെനറ്റ് യോഗം ഫെബ്രുവരി 16ന് വിളിച്ചു ചേർക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. കോൺഗ്രസ് സെനറ്റ് മെംബർമാരും ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങളും കൂടിച്ചേർന്നാലേ സെനറ്റ് യോഗം ചേരാനുള്ള കോറം തികയൂ.