ദേവസ്വത്തിന്റെ സഹായം: മതവിദ്വേഷം പടർത്താൻ ചിലർ ശ്രമിക്കുന്നു; ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ദേവസ്വത്തിന്റെ സഹായം: മതവിദ്വേഷം പടർത്താൻ ചിലർ ശ്രമിക്കുന്നു; ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ ആരോപണങ്ങൾ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് സർക്കാർ പണം എടുത്തു കൊണ്ടു പോകുന്നുവെന്ന നിലയിലാണ്. കഴിഞ്ഞ ബജറ്റ് പരിശോധിച്ചാൽ തന്നെ ഇതിൽ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവിതാകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയാണ് ബജറ്റിൽ നൽകിയത്. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടിയാണ് നീക്കി വെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഇടത്താവളങ്ങൾക്കായി കിഫ്ബി വഴി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്

ശബരിമല തീർഥാടനത്തിനുള്ള പ്രത്യേക ഗ്രാന്റ് 30 കോടി രൂപയായിരുന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷണത്തിനായി ഒരു പ്രത്യേക പദ്ധതി സർക്കാർ നടപ്പാക്കി വരികയാണ്. ഇതിനായി 5 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

തത്വമസി എന്ന പേരിൽ തീർഥാടന ടൂറിസം സർക്യൂട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രാവൻകൂർ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബജറ്റ് പരിശോധിച്ചാൽ തന്നെ സർക്കാർ നൽകുകയാണോ എടുത്തു കൊണ്ടു പോകുകയാണോയെന്ന് മനസ്സിലാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ മതവിദ്വേഷം പടർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലർ. മഹാമാരി കാലത്തും ചോര തന്നെ കൊതുകിന് കൗതുകം എന്ന നിലയിലാണ് ഇവരുടെ പ്രവർത്തി.

രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ദുരിതാശ്വാസ സഹായം നൽകിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപ സഹായം നൽകിയ ക്ഷേത്രങ്ങളുടെ ഉദാഹരങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Share this story