ഹസൻ വാരിസിന്റെ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ല; കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന് ഇഡി

ഇഡി കൊച്ചി

കൊച്ചി: ഹസൻ വാരിസ് നൽകിയ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ലെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തന്നിൽനിന്നും മൊഴി രേഖപ്പെടുത്തിയതെന്ന വാരിസിന്റെ ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെയുള്ള അഴിമതിപ്പണം കൈമാറാൻ സഹായിച്ചുവെന്ന മുൻപത്തെ മൊഴി തിരുത്തിയാണ് വാരിസ് പുതിയ സത്യവാങ്മൂലം നൽകിയത്.

എന്നാൽ, ചോദ്യം ചെയ്യലിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമായിരുന്നുവെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. റെയ്ഡുകൾക്ക് ശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുതിയ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇത്തരം പിൻമാറ്റങ്ങൾ കേസിന്റെ സ്വാഭാവികമായ അന്ത്യത്തെ ബാധിക്കില്ലെന്നും ഇഡി ഉറപ്പിച്ചു പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് കേസുമായി ബന്ധപ്പെട്ട് ഇഡി ഹസൻ വാരിസിന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ പൂർണമായും നിയമപരമായ രീതിയിലാണ് നടന്നതെന്നും, ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

കോഴിക്കോട് പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ റേഡിന് ശേഷമാണ് ഹവാല കണ്ടെത്തിയ കാര്യം ഇ.ഡി ഔദ്യോഗികമായി അറിയിച്ചത്. വീണയ്ക്കും റിയാസിനും വേണ്ടി പണം സമാഹരിക്കാനും അത് കൈമാറാനും സുഹൃത്തുക്കൾ സഹായിച്ചു എന്നായിരുന്നു ഇഡി ശേഖരിച്ച വിവരങ്ങൾ.

എന്നാൽ, നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുപ്പിച്ചതെന്നും, റിയാസ് വലിയ തോതിൽ പണം നൽകിയെന്നും അത് വിദേശത്തേക്ക് കടത്തിയെന്നും പറയിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹസൻ വാരിസ് ഇപ്പോൾ തിരുത്തൽ സത്യവാങ്മൂലം നൽകിയത്. ഹസൻ വാരിസിനെ നിർബന്ധിച്ചാണ് മൊഴി കൊടുപ്പിച്ചത് എന്ന് പി.എ. മുഹമ്മദ് റിയാസും ആരോപിച്ചിരുന്നു.

അതേസമയം, മുൻപും പല കേസുകളിലും ആളുകൾ രക്ഷപ്പെടുന്നതിനായി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, അതിനാൽ ഹസൻ വാരിസിന്റെ പുതിയ സത്യവാങ്മൂലം ഇഡി കാര്യമായി എടുക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 

Tags

Share this story