ഹൈക്കോടതിയുടെ രൂക്ഷവിമർശനം: അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലന് സസ്പെൻഷന്‍
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിയായ ഡോക്ടര്‍ റാമിന്‍റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ് പിക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സുധീര്‍ കല്ലനെയാണ് സസ്പെന്‍റ് ചെയ്തത്. സുധീര്‍ കല്ലനെ സസ്പെന്‍റ് ചെയ്യാത്തതില്‍ ഹൈക്കോടതി ആഭ്യന്തരവകുപ്പിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിതിന് പിന്നാലെയാണ് നടപടി. ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ പ്രതിയാ ഡോക്ചര്‍ എം കെ റാമിനെ അറസ്റ്റ് ചെയ്തതില്‍ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സുധീര്‍ കല്ലന്‍റെ നേതൃത്വത്തിലായിരുന്നു റാമിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്‍റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്ന നടപടിയായ ഗ്രൗണ്ട് ഓഫ് അറസ്റ്റിലായിരുന്നു വീഴ്ച. ഇത് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ റാമിനെ തലശ്ശേരി കോടതി വിട്ടയച്ചു. കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷം വീണ്ടും റാമിനെ അറസ്റ്റ് ചെയ്തു. ഇതെല്ലാം ആഭ്യന്തര വകുപ്പിന് തന്നെ നാണക്കേടായി.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ് പിയുയേും ഡിവൈഎസ് പി സുധീര്‍ കല്ലനെയും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ സുധീര്‍ കല്ലനെതിരെ നടപടി വൈകിയത് ഹൈക്കോടതിയെ ചൊടിപ്പിച്ചു. ഡിവൈഎസ് പി ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്നായിരുന്നു വിമര്‍ശനം. സുധീര്‍ കല്ലന്‍ പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സുധീര്‍ കല്ലനെ സസ്പെന്‍റ് ചെയ്തത്. സുധീര്‍ കല്ലന് വീഴ്ച സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിലും വ്യക്തമായിരുന്നു. പിന്നാലെ സുധീര്‍ കല്ലനുള്‍പ്പെടെയുള്ള സംഘത്തെ അന്വേഷണത്തില്‍ നിന്നും മാറ്റിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി എം പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
