സർവകലാശാലകളിൽ സ്ഥിരം വിസിമാർ വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താത്കാലിക വിസിമാരാണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹർജിയിലെ ആക്ഷേപം.

ഗവർണറെ കുറ്റപ്പെടുത്തിയാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. സർവകലാശാല നിയമങ്ങളിൽ നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്‌സ് ഒഫിഷ്യോ ചാൻസലർ ആയ ഗവർണ്ണർ ആവില്ല പുതിയ ചാൻസലർ. വൈസ് ചാൻസലർമാരുടെ നിയമന അധികാരം ഗവർണ്ണറിൽ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാൽ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളിൽ സർവകലാശാലകൾക്കനുസരിച്ച് വ്യത്യാസമുണ്ടെന്നുമാണ് അഡ്വക്കറ്റ് ജനറൽ നൽകിയ മറുപടി.

Share this story