സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താത്കാലിക വിസിമാർ ആണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹർജിയിലെ ആക്ഷേപം. 

ഹർജിയിൽ സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകിയേക്കും. സർവകലാശാല നിയമങ്ങളിൽ നിയമസഭ ഭേദഗതി വരുത്തിയിട്ടുണ്ട്. വൈസ് ചാൻസലർമാരുടെ നിയമന അധികാരം ഗവർണറിൽ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാൽ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

സാമ്പത്തിക വിദഗ്ധയും യൂണിവേഴ്‌സിറ്റി കോളജ് മുൻ പ്രൊഫസറുമായ ഡോ. മേരി ജോർജാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എംഎ അബ്ദുൾ ഹക്കിം എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Share this story