ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു

Police

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽ
ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. പരാതി വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയ യുവാവിന്, അതിന് അവസരം നൽകിയത് പൊലീസ് ആണെന്ന വിമർശനവും കുടുംബം ഉയർത്തിയിരുന്നു. വിദേശത്ത് വച്ചാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് ഭർത്താവ് വിൽക്കുന്നതായി യുവതി അറിയുന്നത്. ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നും അതിന്റെ തെളിവുകളും ലഭിച്ചു. ശേഖരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതിക്കൊപ്പം പൊലീസിന് കൈമാറിയത്.

പ്രതിയുടെ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. അതിലൂടെ യുവാവ് എവിടെ ഉണ്ടെന്ന് കണ്ടെത്തിയ കൊട്ടിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലും യുവതി ഹർജി ഫയൽ ചെയ്തിരുന്നു. 4 വയസ്സുള്ള മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയും യുവതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ക്ലിനിക്കൽ സൈക്കോളജിന്റെ സഹായത്താൽ നാലുവയസ്സുകാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ അന്വേഷണസംഘം പോക്സോയും പ്രതിക്കെതിരെ ചുമത്തിയിരുന്നു.

Tags

Share this story