സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ നിന്ന് താത്കാലികമായി വിട്ടയക്കണം; ഹൈക്കോടതിയെ സമീപിച്ച് ബിജെപി കൗൺസിലർ ആർ. സുഗതൻ
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജയിലിൽ നിന്ന് താത്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. കാപ്പ (KAAPA) കേസിൽ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതൻ, കൗൺസിലർ സ്ഥാനം നിലനിർത്താനുള്ള അവസാനവട്ട ശ്രമങ്ങളുടെ ഭാഗമായാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പ്രാദേശിക ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന്, തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ജയിലിലായതിനാൽ സുഗതന് മാത്രം അതിന് സാധിച്ചിരുന്നില്ല.
മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് രണ്ട് ക്രിമിനൽ കേസുകളിൽ ഇയാൾക്ക് മുൻപ് ഇടക്കാല ജാമ്യം ലഭിച്ചിരുന്നെങ്കിലും, കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ നിലനിൽക്കുന്നതിനാൽ ജയിലിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനം അയോഗ്യമാക്കപ്പെടും എന്ന നിയമം നിലനിൽക്കെ, സുഗതന് പദവി നഷ്ടപ്പെടാതിരിക്കാൻ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടിയിരിക്കുകയാണ് ബിജെപി നേതൃത്വം. ഹർജിയിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ തീരുമാനമെടുക്കും.
