ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Veena

ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. കൂടാതെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങൾ കൃത്യമായ ദിവസങ്ങളിൽ ഉണ്ടാകും. 

24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ പൂർത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. മറ്റു ജില്ലകളിൽ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്താൻ മന്ത്രി നിർദേശിച്ചു.

ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും. കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂർവ ശുചീകരണം-ആരോഗ്യജാഗ്രത കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി.

Share this story