കണ്ണൂരിലും വയനാട്ടിലും മഴയ്ക്ക് നേരിയ ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം തുടരുന്നു
കണ്ണൂരിലും വയനാട്ടിലും അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതിയുടെ ദുരിതം തുടരുകയാണ്. കണ്ണൂർ അയ്യങ്കുന്നിൽ 300 മില്ലിമീറ്ററും വയനാട് ലക്കടിയിൽ 279 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. റെക്കോഡ് മഴയെ തുടർന്ന് വെള്ളത്തിനടിയിലായ പല പ്രദേശങ്ങളിലും വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് മലബാറിലെ മലയോര മേഖലകളിൽ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. ശ്രീകണ്ഠാപുരം, ചെറുപുഴ, പുളിങ്ങോം, ആലക്കോട്, ചപ്പാരപ്പടവ് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പയ്യാവൂർ ചന്ദനക്കാംപാറയിലെ ആനയടി പാലം പൂർണമായും തകർന്നു. ചെറുപുഴ മീന്തുള്ളി പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശ്രീകണ്ഠാപുരത്ത് 2019-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. കടകൾ വൃത്തിയാക്കി വ്യാപാരം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.
കണ്ണൂർ ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 600 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 47 വീടുകൾ ഭാഗികമായി തകർന്നതായും 32 പ്രദേശങ്ങളെ ദുരിതം ബാധിച്ചതായും അധികൃതർ അറിയിച്ചു. പയ്യന്നൂർ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിനെയും ഇരിട്ടി മണത്തണയിൽ കാഞ്ഞിരപ്പുഴയിൽ വീണ് കാണാതായ ഹനീഫയെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പയ്യന്നൂർ കേളോത്ത് വീട് തകർന്നുവീണ് ഒരു സ്ത്രീക്കും മാടായിയിൽ വീടിന്റെ മേൽക്കൂര തകർന്ന് ഏഴ് വയസുകാരനും പരിക്കേറ്റു.
വയനാട്ടിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കോട്ടത്തറ, പിണങ്ങോട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 461 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കള്ളാടി ഉൾപ്പെടെയുള്ള മണ്ണിടിച്ചിൽ ഉണ്ടായ മേഖലകളിൽ യാത്രാ നിയന്ത്രണവും തുടരുകയാണ്.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപകടസാധ്യത പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർ ജാഗ്രത തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
