കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ കൊടുതി

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36സെൻ്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേർത്തു

മഴ മുന്നറിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രം​ഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.

അതേസമയം അലേര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് റോളൊന്നുമില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞിരുന്നു. അലേര്‍ട്ടുകള്‍ അനുസൃതമായി മാത്രമല്ല സര്‍ക്കാര്‍ സദാ സമയത്തും എല്ലാ മുന്‍കരുതലും തയ്യാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story