ഹിജാബ് വിവാദം: കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ല, ഡിഡിഇ നൽകിയത് സത്യവിരുദ്ധ റിപ്പോർട്ടെന്ന് പ്രിൻസിപ്പൽ

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകി. സ്‌കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്‌കൂൾ മാനേജ്‌മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന പറഞ്ഞു
രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്‌കൂൾ ഇന്ന് തുറന്നിരുന്നു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തിയില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് അറിയിച്ചു.
സ്‌കൂളിന്റെ നിയമാവലി പാലിക്കാണെന്നും തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഹൈബി ഈഡൻ എംപിയുടെ മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം
സ്‌കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവ് അനസ് പറഞ്ഞു. ബിജെപി, ആർഎസ്എസ് ശക്തികൾ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയഭിന്നിപ്പുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.