ഐസിയു പീഡനക്കേസിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റിനും പോലീസിനുമെതിരായ പരാതി മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. പരാതിയിൽ ഡോ. കെവി പ്രീതി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ബൈജുനാഥ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ പാതിമയക്കത്തിലായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ജീവനക്കാരൻ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഗൈനക്കോളജിസ്റ്റായ ഡോക്ടർ പ്രീതിക്കാണ് യുവതി ആദ്യം പരാതി നൽകിയത്. എന്നാൽ യുവതിയുടെ മൊഴി രേഖപ്പെടുത്താനും ദേഹപരിശോധന നടത്താനും ഡോക്ടർ തയ്യാറായില്ല.
സംഭവത്തിൽ യുവതി ആരോഗ്യ വകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഡോ.പ്രീതിയുടെ നടപടി ശരിവയ്ക്കുന്നതായിരുന്നു ആരോഗ്യവകുപ്പ് നിലപാട്. തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു യുവതി.