ഞാന്‍ സിപിഎമ്മാണ്, പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും: വിമർശനവുമായി മറിയക്കുട്ടി

വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സർക്കാരിനെതിരെ പെന്‍ഷന്‍ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. സര്‍ക്കാരും പൊലീസും നന്നായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും മറിയക്കുട്ടി ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെയാണ് മറിയക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

‘കേസിലെ കോടതി പ്രതികളെ വെറുതെവിട്ടു. തെളിവില്ലാഞ്ഞിട്ടല്ലല്ലോ. സ്വാധീനിച്ചിട്ടല്ലേ. പിണറായി നല്ലതായിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നോ,’ മറിയക്കുട്ടി ചോദിച്ചു.

‘കൊച്ചിനെ കൊന്നിട്ട് ഇത്രേം ദിവസങ്ങളായി. ഇവര്‍ വീട്ടിലേക്ക് കയറിപോയതും ഇറങ്ങിയതുമെല്ലാം എല്ലാവരും കണ്ടതാണ്. പൊലീസിന്റെ കണ്ണില്‍ കാണാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല. പിണറായി വിജയന്‍ ഇതിന് ചൂട്ടുപിടിക്കുന്നത് എന്തിനാണ്? ഇപ്പോള്‍ കൊച്ചിന്റെ അച്ഛനെയും കുത്തി തവിടുപൊടിയാക്കി. നമ്മള്‍ എങ്ങനെ ജീവിക്കും. ഇവിടെ സ്ത്രീകള്‍ക്കെന്നല്ല, ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. കുഞ്ഞുപിള്ളേരെ എങ്ങനെ വളര്‍ത്തും. ഞാന്‍ സിപിഎമ്മാണ്. പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും. ‘ മറിയക്കുട്ടി വ്യക്തമാക്കി.

Share this story