'സതീശന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട; മന്ത്രിയായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി: മുഹമ്മദ് റിയാസ്

Riyas

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ബിജെപിയുടെ മുദ്രവാക്യങ്ങൾ ഏറ്റുപിടിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ അദ്ദേഹം തയാറല്ല. പാചകവാതക വില വർധിച്ചപ്പോഴും കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചപ്പോഴും അദ്ദേഹം നിശബ്ദനായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നിൽക്കുകയാണെങ്കിലും അതിലുള്ള എംഎൽഎമാരെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാത്രമല്ല മന്ത്രിമാരെ സ്ഥിരമായി ആക്ഷേപിക്കുന്ന നിലപാട് അദ്ദേഹത്തിന്‍റേത്. താനുൾപ്പടെയുള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണോ എന്ന അപകർഷതാബോധം അദ്ദേഹത്തിനുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി ഒരു ദിവസം പോലും അദ്ദേഹം ജയിലിൽ കിടന്നിട്ടില്ല. ത്യാഗനുഭവമോ, അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാൽ പാർട്ടിയിൽ തന്നെ അദ്ദേഹത്തോട് എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ നട്ടെല്ല് ആർഎസ്എസിനു പണയം വെച്ചിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Share this story