ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം മരണമൊഴിയായി കാണണമെന്ന് പ്രഫുൽ കൃഷ്ണ
കോഴിക്കോട്: ലാഭം തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തൻ്റെയും പെങ്ങളുടെ കുട്ടികളുടെയും പേരിൽ പണം നിക്ഷേപിപ്പിച്ചതെന്ന് തിരുവെള്ളൂരിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിക്ഷേപകൻ ഇബ്രാഹിം ഹാജി. ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശം റിപ്പോർട്ടറിന് ലഭിച്ചു. നിക്ഷേപിച്ച തുക തിരികെ വേണമെങ്കിൽ ഒരാഴ്ച മുന്നേ പറഞ്ഞാൽ മതിയെന്ന് ഉറപ്പ് നൽകിയിരുന്നതായി ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. എന്നാൽ ആശുപത്രി ആവശ്യങ്ങൾക്കായി ചോദിച്ചിട്ട് പോലും പണം തിരികെ നൽകിയില്ലെന്നും അവർ തന്നെ കളിപ്പാട്ടം പോലെ ആക്കിയെന്നും ഇബ്രാംഹിം ഹാജി ശബ്ദ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കോൺഗ്രസ് കോഴിക്കോട് ഡിസിസി സെക്രട്ടറി സുധികുമാറിനെതിരെ ഗുരുതര ആരോപണങ്ങളും ശബ്ദ സന്ദേശത്തിലുണ്ട്. എപ്പോൾ ചോദിച്ചാലും സുധികുമാർ പണം മേടിച്ചിട്ടില്ല എന്ന് പറയുമെന്നും ഇബ്രാഹിം ഹാജി ശബ്ദ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. തന്നെ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന ആരോപണവും ഇബ്രാഹിം ഹാജി ഉന്നയിച്ചിട്ടുണ്ട്. വടകര മജിസ്ട്രേറ്റ് കോടതിയ്ക്ക് സമീപം വെച്ച് തന്നെ ബൊലേറോ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഇബ്രാഹിം ഹാജി ആരോപിച്ചിരിക്കുന്നത്. ബഷീർ എന്ന ആളാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചതെന്നും കൊല്ലണം ഉദ്ദേശത്തോടെയാണ് തൻ്റെ നേരെ കൊണ്ടുവന്നത്.
75 ലക്ഷം രൂപയാണ് തനിക്ക് തിരികെ നൽകാൻ ഉള്ളതെന്നും ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി വെളിപ്പെടുത്തുന്നത്. ഈ വിവരങ്ങളെല്ലാ വെച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയെന്നും തന്റെ മരണം സംഭവിച്ചാൽ ഉത്തരവാദി സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണെന്നും ഇബ്രാഹിം ഹാജി വ്യക്തമാക്കിയിട്ടുണ്ട്.
