പൊതിച്ചോറ് കഴിച്ചവരൊക്കെ വോട്ട് ചെയ്തിരുന്നെങ്കിൽ മുരളീധരൻ ഉൾപ്പെടെയുള്ളവർ സഭ കാണില്ലായിരുന്നു; ആരോഗ്യ മന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സന്നദ്ധ സംഘടനകളുടെ ഭക്ഷണപ്പൊതി വിതരണം തടസ്സപ്പെടുത്തുന്നതിൽ രാഷ്ട്രീയ വിയോജിപ്പുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പൊതിച്ചോറ് വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

​"പൊതിച്ചോറ് കഴിച്ചവരൊക്കെ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും നിയമസഭ കാണുമായിരുന്നില്ല" എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ കൊണ്ടുവരുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെയും അദ്ദേഹം വിമർശിച്ചു. കോവിഡ് കാലത്ത് തന്നെ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം പൊളിഞ്ഞു പാളീസായതാണെന്നും അത് കേരളത്തിൽ പ്രായോഗികമല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

​ഭക്ഷണം വിതരണം ചെയ്യുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് എപ്പോഴും നല്ലതാണെന്നും, അത് നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ദുരഭിമാനം വെടിയുന്നതാണ് ആരോഗ്യ വകുപ്പിനും മന്ത്രിക്കും നല്ലതെന്നും കെ. സുരേന്ദ്രൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. 

Tags

Share this story