അഴിമതിക്കാരെ മോദിയുടെ വാഷിംഗ് മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും: പരിഹസിച്ച് എംഎ ബേബി

എ.എ.പി. നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മോദി സർക്കാരിന്റെ നഗ്‌നമായ സ്വേച്ഛാധിപത്യ ശൈലി അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു ആദ്യം, എന്നാൽ കെജ്‌രിവാളിന്റെ അറസ്റ്റോടെ അത് പ്രഖ്യാപിതമായിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.

മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്ത് അഴിമതിയും കാണിക്കാം. ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയില്ല. അഴിമതിക്കാരെ മോദിയുടെ വാഷിംഗ് മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കുമെന്നും അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് മോദിക്ക് ധൈര്യം ഇല്ലെന്ന് വെളിപ്പെടുത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള മൂന്ന് പേരും മോദിയാൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും എംഎ ബേബി പറഞ്ഞു. മോദിക്ക് ബുദ്ധിമുട്ടുള്ള ഒരു നിർദേശവും കമ്മീഷൻ പുറപ്പെടുവിച്ചിട്ടില്ലെന്നും മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സർക്കാരിന്റെ ഊതിപ്പെരിപ്പിച്ച നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എം എ ബേബി ആരോപിച്ചു.
 

Share this story