വീഴ്ച പറ്റിയാൽ നേതൃത്വവും അംഗങ്ങളും തിരുത്തണം; പിണറായിയോട് വിരുദ്ധാഭിപ്രായമില്ലെന്ന് തോമസ് ഐസക്

തോമസ് ഐസക്

തിരുവനന്തപുരം: വീഴ്ച പറ്റിയാല്‍ നേതൃത്വം തിരുത്തണമെന്ന് ആവര്‍ത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അഗം തോമസ് ഐസക്. അംഗങ്ങള്‍ക്ക് വീഴ്ച ഉണ്ടായെങ്കില്‍ അവരും തിരുത്താന്‍ തയ്യാറാകണം. നേതൃതലത്തിലെയും സംഘടനയിലെയും വീഴ്ചകള്‍ കൃത്യമായി കണ്ടെത്തിക്കഴിഞ്ഞു. താന്‍ പറഞ്ഞത് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള കാര്യമാണെന്നും ഇതേ കാര്യം തന്നെയാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും തോമസ് ഐസക്.

നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഇനി ചര്‍ച്ചയില്ല. ദൗര്‍ബല്യങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് ലക്ഷ്യം. മൂന്നുമാസത്തെ പ്രക്രിയയുടെ സമാപനത്തിലേക്ക് എത്തുകയാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിതമായ തോല്‍വിയാണ്. പാളിച്ചകള്‍ ചിലത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരള ചരിത്രത്തിലെ വികസന മുന്നേറ്റത്തിന്റെ നാളുകള്‍ ആയിരുന്നു കഴിഞ്ഞ പത്ത് വര്‍ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'തോല്‍വിയെ പറ്റി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും അഭിപ്രായം പറയാന്‍ അവസരം നല്‍കി. എല്ലാം കേട്ട ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് താഴെത്തട്ട് വരെ ചര്‍ച്ച ചെയ്തു. എന്തുകൊണ്ട് തിരിച്ചടി ഉണ്ടായി എന്നാണ് ഇതിലെല്ലാം ചര്‍ച്ചചെയ്തത്. ഈ ദൗര്‍ബല്യങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് അടുത്ത ലക്ഷ്യം. തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മൂന്നാം തവണയും ഇടതുപക്ഷം വരുന്നത് പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ പല പ്രചാരണങ്ങളും നടന്നു. ബിജെപി- യുഡിഎഫ് ഡീല്‍ ഇതിന്റെ ഭാഗമായി നടന്നു. ബിജെപി ജയിച്ച മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസ് ജയിച്ച 30 മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു. ഇതില്‍ നിന്നെല്ലാം ഡീല്‍ വ്യക്തമാണ്. എസ്‌ഐആര്‍ പോലും പിണറായി ഉണ്ടാക്കിയത് എന്ന് പറഞ്ഞാണ് പ്രചരിപ്പിച്ചത്', തോമസ് ഐസക് വിമര്‍ശിച്ചു.

താന്‍ പറഞ്ഞത് പിണറായി വിജയന്‍ പറഞ്ഞതിന് വിരുദ്ധ അഭിപ്രായം അല്ലെന്ന് പറഞ്ഞ തോമസ് ഐസക്, ചിലര്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു. ജനത്തിന് തെറ്റുപറ്റി എന്നല്ല പിണറായി വിജയന്‍ പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായ ആളുകള്‍ മാറി വോട്ട് ചെയ്തു. അല്ലാതെ വിമത സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ തെറ്റ് തിരുത്തി പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് പിണറായി പറഞ്ഞത്. രേഖയിലുള്ള കാര്യങ്ങളാണ് താനും പിണറായിയും പറഞ്ഞത്. ഇരുവരും പറഞ്ഞതില്‍ ഒരു വൈരുദ്ധ്യവുമില്ല. ചിലര്‍ ഇതിനെ വിവാദം ഉണ്ടാക്കാനുള്ള അവസരമായി കാണുകയാണ്. എന്നാല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രം അത് മാറിയെന്നും തോമസ് ഐസക് പറഞ്ഞു.

Tags

Share this story