പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ ബുദ്ധവിഹാരങ്ങൾ കാണും: പ്രകാശ് രാജ്
സ്ഥാനംപോലും മറന്ന് പ്രധാനമന്ത്രി പൂജാരിയായി മാറിയ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാൻ സാധിക്കുന്നതെങ്ങനെയെന്ന് നടൻ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം 'കലയും ജനാധിപത്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് മന്ദിരത്തിൽപ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകൾ നടന്ന രാജ്യത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും പ്രകാശ് രാജ് പറഞ്ഞു. നടന്മാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി സ്വതന്ത്രമായി പ്രതിഷേധിക്കാനോ പലസ്തീന് പിന്തുണ നൽകാനോ കഴിയുന്നില്ല.
പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ ആയിരിക്കും. അതിജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.