"തെറ്റ് ചെയ്താൽ ചെവിക്ക് പിടിച്ച് പുറത്താക്കും"; ശബരിമല വിവാദത്തിൽ സോണിയ ഗാന്ധിയെയും പത്മകുമാറിനെയും പരാമർശിച്ച് എം.എ. ബേബി

ma baby

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ.എം നേതാവ് എം.എ. ബേബി. കേസിൽ സോണിയ ഗാന്ധിക്കെതിരെ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് അത്തരമൊരു നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, കേസിലെ മുഖ്യപ്രതികൾ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്ക് അത്ര എളുപ്പത്തിൽ പ്രവേശനം ലഭിക്കാത്ത ഇടങ്ങളിൽ പ്രതികൾ ഒന്നിലധികം തവണ സന്ദർശനം നടത്തിയത് സംശയകരമാണ്. ഈ കൂടിക്കാഴ്ചകൾ എന്തിനായിTop Rightരുന്നു എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ, ഈ ബന്ധങ്ങളിലെ ദുരൂഹതകൾ അന്വേഷിക്കപ്പെടണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും എം.എ. ബേബി പ്രതികരിച്ചു. ചുമതലയിൽ വീഴ്ച വരുത്തിയതിനാണ് പത്മകുമാറിനെതിരെ നടപടിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ വീഴ്ചയ്ക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നതിൽ കൂടുതൽ വ്യക്തത വരണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തത് ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും മുൻകാലങ്ങളിലും സി.പി.ഐ.എം ഇതേ കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

Tags

Share this story