പി എസ് സി പരീക്ഷയിലെ ആൾമാറാട്ടം; സഹോദരങ്ങളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി പോലീസ്

പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിലെ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകിട്ടാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്. 

സഹോദരങ്ങളായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൂജപ്പുര പോലീസ് അപേക്ഷ നൽകിയത്. മുഖ്യപ്രതിയായ അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. 

പി എസ് സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്ക് എത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതിൽ ചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു. ഈ വാഹനവും അമൽ ജിത്തിന്റേതാണ്.
 

Share this story