അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി; കൂടുതൽ പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേടെന്ന് ഗുരുതര കണ്ടെത്തൽ

PSC

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നടത്തുന്ന പരീക്ഷകളിലും അഭിമുഖങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ഗുരുതര കണ്ടെത്തൽ. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ ബോധപൂർവ്വം മാർക്ക് കുറച്ച് റാങ്ക് ലിസ്റ്റിന് പുറത്താക്കുകയും, സ്വാധീനമുള്ളവർക്ക് അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകുകയും ചെയ്യുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

​എഴുത്തുപരീക്ഷയിൽ 92 മാർക്ക് നേടി ഒന്നാമതെത്തിയ ഉദ്യോഗാർത്ഥി തനിക്ക് അഭിമുഖത്തിൽ മാർക്ക് കുറച്ച് റാങ്ക് ലിസ്റ്റിൽ പിന്നിലാക്കിയെന്ന് കാണിച്ച് പരാതി നൽകിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. എഴുത്തുപരീക്ഷയിലെ മാർക്കിന്റെ 12.02 ശതമാനത്തിൽ കൂടുതൽ മാർക്ക് അഭിമുഖത്തിൽ നൽകാൻ പാടില്ലെന്ന നിലവിലുള്ള ഉത്തരവുകൾ കാറ്റിൽപ്പറത്തിയാണ് പല പരീക്ഷകളിലും ഇത്തരത്തിൽ അഭിമുഖത്തിൽ അട്ടിമറി നടന്നിരിക്കുന്നത്.

​പ്ലാനിംഗ് ബോർഡ്, കെ.എ.എസ് (KAS) ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിലെ പരീക്ഷാ മൂല്യനിർണ്ണയത്തിലും അഭിമുഖത്തിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

പിഎസ്‌സി നിയമനവും പരീക്ഷകളും സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്.), സര്‍വകലാ ശാല പിആര്‍ഒ തസ്തികകളിലെ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും പരാതി ഉയര്‍ന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച പരാതികള്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. എസ്പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിഎസ്‌സി പരീക്ഷാക്രമക്കേടുകള്‍ അതീവ ഗുരുതരമെന്നാണ് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.

Tags

Share this story