ഇങ്ങനെയങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല; ഇന്നും വിമർശനവുമായി ഹൈക്കോടതി

vandana

കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ ഇന്നും വിമർശനം ഉന്നയിച്ച് ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിൽ അല്ലേയെന്ന് കോടതി ചോദിച്ചു. എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും. 

ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം. 

ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല. വിഷയത്തെ അലസമായി സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പോലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു

ആശുപത്രിയിൽ ഏതാണ്ട് നാല് മിനിറ്റ് കൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് എഡിജിപി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളിൽ പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയിൽ ഉൾപ്പെടെ പോലീസ് സേവനം ഉറപ്പാക്കുമെന്നും എഡിജിപി ഹൈക്കോടതിയിൽ വ്യക്തമാക്കി.
 

Share this story