പാചകവാതക വില വർധന; ഹോട്ടൽ ഭക്ഷണത്തിന് തീപിടിക്കും: സംസ്ഥാനത്ത് ഭക്ഷണസാധനങ്ങളുടെ വില കൂട്ടി
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി.
ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ 120 രൂപ നൽകേണ്ടി വരും. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ വർധനവുണ്ടാകും. അതേസമയം ഇന്ധന വില വർധിപ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും.
രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്.
