സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ നിർദേശമില്ല; സർക്കുലറിൽ ദേശീയഗാനം മാത്രം

സർക്കുലർ

തിരുവനന്തപുരം: സ്വാതന്ത്രദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം.

സ്ഥാപനമേധാവി രാവിലെ 9.00 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനാലാപനം നടത്തുകയും വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കേണ്ടമെന്നും നിര്‍ദേശമുണ്ട്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭാരതത്തിന്റെ പതാകസംഹിത (Flag Code of India), 2002-ലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്നും പറയുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരസൂചകമായി നില്‍ക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്.എല്ലാ ആഘോഷപരിപാടികളിലും ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് – എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

Tags

Share this story