CMRL ൽ 103 കോടിയുടെ ക്രമക്കേട്; വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചു: രജിസ്ട്രാർ ഓഫ് കമ്പനീസ്

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്. 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർഒസി) റിപ്പോർട്ട്. ക്രമക്കേടിന് കൃത്യമായ തെളിവുകളുണ്ടെന്നും എസ്എഫ്‌ഐഒ അന്വേഷണം വേണമെന്നും ആർഒസി.

അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയലാണ് ആർഒസി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ആർഒസി റിപ്പോർട്ട്.

നേരത്തെ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അതേസമയം സിഎംആർഎല്ലും എക്‌സാലോജിക്കുമായുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കഎസ്‌ഐഡിസി നൽകിയ ഹർജി ജൂലൈ 15ന് ഹൈക്കോടതി പരിഗണിക്കാൻ മാറ്റി.

Share this story