കൊന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയെ തന്നെയാണ്; രാഹുലിന് പിന്തുണയുമായി എം സ്വരാജ്

വിവാദ പ്രസംഗത്തിന്റെ പേരിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവ് എംവി സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകല് പോലെ വ്യക്തമാണെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങ് വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റേത് തന്നെയാണെന്നും സ്വരാജ് പറഞ്ഞു
കുറിപ്പിന്റെ പൂർണരൂപം
ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകൾക്കും
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും
വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.
കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്.
രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും
എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.