കൊട്ടിയൂരില്‍ പശുവിനെ കൊന്നത് പുലി തന്നെ; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു: ജാഗ്രതാ നിര്‍ദേശം

Animal

കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ പശുവിനെ കൊലപ്പെടുത്തിയത് പുലിതന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പാലുകാച്ചിയിലും പരിസരത്തും  വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു പശുവിനെ പുലി കൊന്നത്.

2 മാസമായി മട്ടന്നൂര്‍, തില്ലങ്കേരി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുകയും പുലി ആറളം വന്യമൃഗ സങ്കേതത്തിന്‍റെ ഭാഗത്തേക്ക് പോയെന്നും വ്യക്തമായിരുന്നു. 

അതിനു ശേഷമാണ് കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന് പകുതിയിലേറെ അവശിഷ്ടങ്ങളുമായി പുലി വീണ്ടും മുങ്ങിയത്. തുടര്‍ന്ന് പുലിയുടെ ദൃശ്യങ്ങള്‍ കിട്ടുന്നതിനായി ബാക്കി മാംസഭാഗങ്ങള്‍ പരിസരപ്രദേശത്തുതന്നെ ഉപേക്ഷിച്ചിരുന്നു. പിറ്റേ ദിവസം പുലിയെത്തി മാംസം എടുത്തുകൊണ്ടു പോയെങ്കിലും ദൃശ്യങ്ങളൊന്നും പതിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മറ്റൊരു ഭാഗത്തു വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എങ്കിലും പുലിയുടെ നിലവിലെ ദിശ ഏതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Share this story