എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായി; യു.ഡി.എഫ് പിന്തുണയോടെ ജയിച്ച വിമതർ പരനാറികൾ: പാലോളി മുഹമ്മദ് കുട്ടി
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പാർട്ടിയിൽ തിരുത്തൽ ശക്തിയാകാൻ ശ്രമിക്കാതെ, യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് എം.എൽ.എമാരായ വിമതനേതാക്കളായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും 'പരനാറികളാ'ണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കണ്ണൂരിലുണ്ടായ തർക്കങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് പാലോളിയുടെ പ്രതികരണം. പാർട്ടി ചട്ടങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായാണ് സ്ഥാനാർഥി നിർണയം നടന്നതെന്ന വിമർശനം മുൻപും ഉയർന്നിരുന്നു. എന്നാൽ പാർട്ടി നയങ്ങൾ തിരുത്താൻ ശ്രമിക്കുന്നതിന് പകരം, പ്രതിപക്ഷ പിന്തുണയോടെ പാർട്ടി സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
