ആനക്കൊമ്പ് വിൽപ്പന: കൂടുതൽ പേർ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ; മറ്റ് ജില്ലകളിലേക്കും അന്വേഷണം

ആന കൊമ്പ്

കോഴിക്കോട് ആനക്കൊമ്പ് വിൽപ്പനയ്ക്കായി എത്തിച്ച കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇന്നലെ ആനക്കൊമ്പുമായി പിടിയിലായ ആറുപേരെയും റിമാൻഡ് ചെയ്തു.സംസ്ഥാനത്തെ പ്രധാന ആനക്കൊമ്പ് കടത്ത് സംഘമാണ് പിടിയിലായതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനയെ കൊലപ്പെടുത്തി കൊമ്പ് എടുത്തതാണോ എന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട് കക്കോടി പാലത്ത് നടത്തിയ പരിശോധനയിലാണ് ആറുപേരെ പിടികൂടിയത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിൻസന്റ്, കക്കോടി സ്വദേശികളായ അസിൽ, മുഹമ്മദ് റിഹാൻ, തിരുവനന്തപുരം സ്വദേശികളായ സുധീർ, ദിൽഷാദ് എന്നിവരാണ് പിടിയിലായത്.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് മറ്റ് ജില്ലകളിലടക്കം ബന്ധങ്ങളുണ്ടെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും വനംവകുപ്പ് അറിയിച്ചു.

Tags

Share this story