'ജെസ്‌നയെ കണ്ടെത്താനായില്ല'; അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ
തിരുവനന്തപുരം: കോട്ടയം എരുമേലിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ അറിയിച്ചതായി സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സിസിടിവി ദൃശ്യങ്ങളിലും ജസ്നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്.