ജെസ്‌ന തിരോധാനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന പിതാവിന്റെ ഹർജി ഇന്ന് കോടതിയിൽ

ജെസ്‌ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. 

ആറുവർഷം അന്വേഷിച്ചിട്ടും ജെസ്‌നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജെസ്‌നയുടെ അച്ഛന്റെ ആവശ്യം.

2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ആയിരുന്നു. 

വീട്ടിൽനിന്നും മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നും പറഞ്ഞുപോയ ജസ്ന എരുമേലി വരെ എത്തിയെന്ന വിവരം മാത്രമാണ് വ്യക്തമായി ലഭിച്ചത്. ആദ്യം വെച്ചൂച്ചിറ പോലീസും പിന്നീട് ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ക്രൈബ്രാഞ്ചും അന്വേഷിച്ചു. പിന്നീടാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 

Share this story