നാണമുണ്ടെങ്കിൽ സിപിഎം അൻസിൽ ജലീലിന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരൻ

സിപിഎമ്മും പാർട്ടി പത്രവും നടത്തുന്ന നെറി കെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഇരയാണ് കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻ ചാണ്ടിയെയും മറ്റ് നേതാക്കളെയും വേട്ടയാടിയതിന് സമാനമാണ് അൻസിൽ ജലീലിനെതിരായ സിപിഎമ്മിന്റെ വ്യാജ ആരോപണങ്ങൾ. പിണറായിയുടെ പോലീസ് അന്വേഷിച്ചിട്ട് പോലും കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. നാണവും മാനവുമുണ്ടെങ്കിൽ സിപിഎം അൻസിലിന്റെ കാല് പിടിച്ച് മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും വേണം

അൻസിലിനതിരേ പാർട്ടിപത്രം വ്യാജവാർത്ത സൃഷ്ടിക്കുകയും പാർട്ടിയും എസ്എഫ്ഐയും അതേറ്റെടുത്ത് വലിയ കുപ്രചാരണം നടത്തുകയും ചെയ്തു. അതേസമയം വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യ, നിഖിൽ തോമസ് തുടങ്ങിയ നിരവധി എസ്എഫ്ഐ നേതാക്കൾ കുടുങ്ങിക്കിടക്കുന്നു. പിണറായി വിജയന്റെ കീഴിൽ പാർട്ടിക്കും പോഷകസംഘടനകൾക്കുമൊക്കെ ഉണ്ടായ കാതലായ മാറ്റമാണിതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം വെള്ളപൂശാനും അതിലെ പ്രതികൾക്ക് സംരക്ഷണം ഒരുക്കാനും സിപിഐഎമ്മും ദേശാഭിമാനിയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണെന്നും സുധാകരൻ പറഞ്ഞു.

Share this story