കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മനോഹരനെ മാറ്റി
കോഴിക്കോട്: ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച വടകരയിലെ 'കാഫിര്‍ സ്ക്രീന്‍ഷോട്ട്' കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനെയാണ് മാറ്റിയത്. അദ്ദേഹത്തെ കോഴിക്കോട് സൈബർ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ബത്തേരി ഡിവൈഎസ്പി രാജേഷ് കുമാറിനാണ് കേസിന്റെ പുതിയ അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. കേസിൽ നടപടികളും അന്വേഷണവും കൂടുതൽ ഊർജിതമായി പുരോഗമിക്കുന്നതിനിടയിലാണ് പൊടുന്നനെയുള്ള ഈ സ്ഥലംമാറ്റം.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള 'കാഫിർ' സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്ത്, വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിലെ ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയ ഘട്ടത്തിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്.
