കലൂർ അതിക്രമക്കേസ്: മുഖ്യപ്രതി അക്ബർ അലി പാലക്കാട്ട് പിടിയിൽ

Kochi attack

കൊച്ചി: എറണാകുളം കലൂരിൽ പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ക്രൂരമായി മർദിച്ച കേസ്സിലെ മുഖ്യപ്രതി അക്ബർ അലി ഒടുവിൽ പോലീസ് പിടിയിൽ. ഒളിവിൽ പോയ ഇയാളെ പാലക്കാട്ട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ ഇയാൾ സ്വന്തം നാട്ടിൽ വെച്ച് തന്നെ വലയിലായത്.

​കലൂർ ചക്കാലപ്പാടം റോഡിൽ വെച്ച് കഴിഞ്ഞ ദിവസമാണ് പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രണ്ട് യുവതികൾക്ക് നേരെ പത്തംഗ സംഘം അതിക്രമം നടത്തിയത്. പുലർച്ചെ പുറത്തിറങ്ങിയത് ചോദ്യം ചെയ്യുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്തത് യുവതികൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെയാണ് അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം അഴിച്ചുവിട്ടത്. യുവതിയുടെ ഫോൺ തട്ടിയെടുത്ത് തകർക്കുകയും, മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തു. വസ്ത്രം വലിച്ച് കീറാനും ശ്രമമുണ്ടായി.

​പിടിയിലായ അക്ബർ അലിക്ക് വലിയ രീതിയിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് കൊച്ചി ഡിസിപി വ്യക്തമാക്കുന്നത്. നഗരത്തിലെ സെക്സ് റാക്കറ്റുകളിലെ മുഖ്യ കണ്ണിയായ ഇയാൾക്കെതിരെ മുൻപ് പോക്സോ കേസും നിലവിലുണ്ട്. കലൂരിൽ ഹോട്ടൽ നടത്തുന്നതിന്റെ മറവിലായിരുന്നു ഇയാളുടെ അനധികൃത ഇടപാടുകൾ. കേസിൽ ഇയാളുടെ ഹോട്ടൽ ജീവനക്കാരായ മൂന്ന് പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ബാക്കി പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags

Share this story