കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: രതീശന് ബംഗളൂരുവിൽ രണ്ട് ഫ്‌ളാറ്റും വയനാട്ടിൽ സ്ഥലവും
കാസർകോട് കാറഡുക്കയിലെ സിപിഎം നിയന്ത്രണത്തിലുള്ള അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സൊസൈറ്റി സെക്രട്ടറി കെ രതീശൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്‌ളാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ
മൂന്ന് വർഷമായി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരിൽ വ്യാജ സ്വർണപ്പണയ ലോൺ എടുത്ത പ്രതി കേരളാ ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയിൽ പണം വെച്ച 42 പേരുടെ സ്വർണവുമായാണ് ഇയാൾ സ്ഥലം വിട്ടത്
ഒളിവിൽ കഴിയുന്ന രതീശനെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. മുള്ളേരിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ഇയാൾ. രതീശനെ നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.